Saturday 22 December 2012

നീര്‍കുമിളകള്‍

അവന്‍ കണ്ണ് തുറന്ന് കൈ കാലിട്ടടിച്ച്‌ ചുറ്റും നോക്കി. ആദ്യമായി ഭൂമിയിലെ  ശ്വാസം അവന്‍ ഉള്ളിലേക്ക് വലിച്ചു. താന്‍ ഈ ഭൂമിയില്‍ വന്ന വിവരം അലറി കരഞ്ഞുകൊണ്ട്‌ അവന്‍ ആ ഭൂമിയെ അറിയിച്ചു. അമ്മയുടെ സ്നേഹത്തിന്‍റെ രുചിയും അച്ഛന്‍റെ സംരക്ഷണയും എന്താണെന്ന് അവന്‍ അന്നുമുതല്‍ അറിയുവാന്‍ തുടങ്ങുകയായിരുന്നു.. .   
                                  
അമ്മയുടെ ഒക്കത്തു  നിന്നും ഊര്‍ന്നിറങ്ങി ആ ഒന്നരവയസുക്കാരന്‍ അച്ഛനരുകിലേക്ക് മെല്ലെ ഓടി ചെന്ന് ആ കൈകകളിലേക്ക് വീണു.. അച്ഛന്‍റെ കവിളില്‍ ഒരു മുത്തം കൊടുത്ത്    കയ്യില്‍ നിന്നും മിട്ടായി വാങ്ങി നുണഞ്ഞുകൊണ്ട് ആ മുറ്റമാകെ അവന്‍ ഓടി നടന്നു.           
                     
ഇപ്പോളവന്‍  മൂന്നു വയസുകാരനാണ്. ഓരോ കുസൃതികള്‍ കാട്ടി അമ്മയെ ദേഷ്യപ്പെടുത്തികൊണ്ട് അമ്മക്ക് ചുറ്റും ഓടി നടക്കുന്നു. ഇടക്ക്  പിണങ്ങിയിരിക്കുന്ന  അമ്മയുടെ  കവിളില്‍ ഓരോ മുത്തം നല്‍കി ആ പിണക്കം മാറ്റാന്‍ ശ്രമിക്കുകയാണ്. അപ്പോഴുള്ള അമ്മയുടെ പുഞ്ചിരി കണ്ട് അമ്മയുടെ മടിയില്‍ കിടന്നു ആര്‍ത്തു ചിരിക്കുകയാണവന്‍.  
                      
ഇന്നാണവന്‍   ആദ്യമായി സ്കൂളിലേക്ക് പോകുന്നത്, അതിന്റെ സന്തോഷത്തിലാണവന്‍. ചോറ്റുപാത്രത്തില്‍ ചോറും അവനിഷ്ട്ടപെട്ട കറികളും തയ്യാറാക്കി അമ്മ ബാഗൊരുക്കി  വെച്ചിരിക്കുന്നു. അവന്‍റെ കുഞ്ഞു ചുമലില്‍ ബാഗു തൂക്കികൊടുത്ത്  കവിളില്‍ ഒരു ഉമ്മയും കൊടുത്ത് അവന്റെ അമ്മ അവനെ അച്ഛനൊപ്പം യാത്രയാക്കിയപ്പോള്‍ ആദ്യ വേര്‍പാടിന്റെ വേദന എന്നോണം സാരി തുമ്പ് കൊണ്ട് ആരും അറിയാതെ ആ അമ്മ കണ്ണ് നീര്‍ ഒപ്പുന്നുണ്ടായിരുന്നു.   അച്ഛനൊപ്പം  വിരല്‍തുമ്പില്‍ തൂങ്ങി ആ പാടവരമ്പിലൂടെ നടക്കുമ്പോഴും ഇടയ്ക്കിടെ നിറമിഴികളോടെ അവന്‍  തിരിഞ്ഞു നോക്കികൊണ്ടിരുന്നു.   
              
ഇപ്പോഴവന്‍ പത്താം ക്ലാസിലെ പരീക്ഷക്ക്‌ തയ്യാറെടുക്കുകയാണ്.  ഉറക്കമിളച്ചു പഠിക്കുന്ന അവനു കൂട്ടായി  അച്ഛനും അമ്മയും ഉറങ്ങാതിരിക്കുന്നു. അച്ഛനോടും അമ്മയോടും പോയി കിടന്നുറങ്ങിക്കോളൂ എന്നവന്‍ മനസില്ലാമനസോടെ പറഞ്ഞെങ്കിലും  സാരമില്ല ഉറക്കം വരുന്നില്ല എന്ന് പറഞ്ഞു അവര്‍ അവനു കൂട്ടായി വീണ്ടും ഇരുന്നു.

പത്താം ക്ലാസ് ജയിച്ചതിനു അച്ഛന്‍ വാങ്ങി കൊടുത്ത സൈക്കിള്‍ അച്ഛനും അമ്മയ്ക്കും ചവിട്ടി കാണിക്കുകയായിരുന്നു അവന്‍ അന്ന്.  ഇടയ്ക്കു അച്ഛനെ പുറകിലിരുത്തിയും  അവന്‍ ഓടിക്കുന്നുണ്ട്.  ഒരു വേള അമ്മക്ക് മുന്നില്‍ സൈക്കിള്‍ നിറുത്തി അവന്‍ അമ്മയെയും സൈക്കിളില്‍ കയറാന്‍ നിര്‍ബന്ധിച്ചു. പേടിയോടെ വേണ്ട എന്ന് പറയുന്ന  അമ്മയെ അച്ഛനും അവനും കൂടി കളിയാക്കി ചിരിച്ചുകൊണ്ടിരുന്നു.

ഇപ്പോഴവന്‍ കോളേജിലാണ്. സൌഹൃദത്തിന്റെ  ആഴവും ആത്മാവും  അവന്‍ തിരിച്ചറിഞ്ഞത് ഇക്കാലത്തായിരുന്നു. പ്രണയവും വിരഹവും പ്രണയ പരാജയവുമെല്ലാം അവന്‍ അന്നറിഞ്ഞു... ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞതും ഇക്കാലത്ത് തന്നെ...

ഇന്നവന് ജോലി ലഭിച്ച ദിവസമാണ്. ജോലി തിരക്കും മറ്റു ബുദ്ധിമുട്ടുകളുമായുള്ള  പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളോട്  കൂടുതല്‍ അടുക്കുകയായിരുന്നു അവന്‍.  അവനെ കുറിച്ച് മാത്രമല്ല  മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാനും അവന്‍ തുടങ്ങിയിരിക്കുന്നു . ഈ ജോലി തിരക്കിലാണ്  അവന്‍ വീണ്ടും അവളെ കണ്ടത്..  കാലം, നഷട്ടപെട്ടു പോയ അവന്റെ  പ്രണയത്തെ  അവന്റെ കൈക്കുള്ളില്‍ വീണ്ടും എത്തിച്ചിരിക്കുന്നു.  അവസാനം,  അവളെ തന്റെ സ്വന്തമാക്കാനും അവനു സാധിച്ചു..

ഇന്നവന്‍ അച്ഛനായിരിക്കുകയാണ്.  തന്റെയാ കുഞ്ഞിളം പൈതലിനെ അവന്റെ കൈകളില്‍ നേഴ്സ്  ഏല്‍പ്പിക്കുന്നത് വരെ സമാധാനമെന്തന്നറിഞ്ഞിരുന്നില്ല  അവന്‍. ടെന്‍ഷന്‍ എന്താണെന്നും  അതിനൊടുവില്‍   കിട്ടുന്ന സമാധാനത്തിന്റെ രുചി  എന്താണെന്നും  അറിയുകയായിരുന്നു അപ്പോഴവന്‍..

മരണം ജീവിതത്തിലുണ്ടാക്കുന്ന നഷ്ട്ടം ഇന്നായിരുന്നു അവന്‍ അടുത്തറിഞ്ഞത്. നിലവിളക്കിന്‍ തിരി വെളിച്ചത്തില്‍ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ താനൊന്നു ഉറക്കെ വിളിച്ചാല്‍ അമ്മ ഉണരുമെന്ന് അവനു തോന്നി. പക്ഷെ അമ്മയെ വിളിച്ചു ഉറക്കെ കരഞ്ഞിട്ടും അമ്മയുടെ കണ്ണുകള്‍ ഒന്ന് തുറന്നു കാണുവാന്‍ അവനു സാധിച്ചില്ല. അന്നുമുതല്‍ മരണം ജീവിതത്തില്‍ ഉണ്ടാക്കുന്ന ശൂന്യത എത്രമാത്രമാണെന്ന് അവനറിഞ്ഞു തുടങ്ങി.

അമ്മയുടെ ഓര്‍മ്മകളും, നഷ്ട്ടപെട്ട സ്നേഹത്തിന്‍റെ ശൂന്യതയും  അവന്‍ മറന്നു തുടങ്ങുമ്പോഴായിരുന്നു മരണം അവന്‍റെ അച്ഛനെയും തട്ടിയെടുത്തത്.  മരണം ജീവിതത്തിലുണ്ടാക്കുന്ന വേദനയും ശൂന്യതയും ഒരിക്കല്‍ കൂടെ അവന്‍ അറിഞ്ഞു. പിന്നീടെപ്പോഴൊക്കെയോ  ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങള്‍ മരിച്ചു പോയവരുടെ ആത്മാക്കള്‍ ആണെന്ന് വിശ്വസിക്കാന്‍ അവനും ശ്രമിക്കുകയായിരുന്നു.  നക്ഷത്രങ്ങളുടെ എണ്ണം കൂടുംതോറും  അവന്‍റെ മനസ്സ്  അറിയാതെ വേദനിച്ചു കൊണ്ടിരുന്നു. 

തന്റെ  ജീവന്റെ ജീവനായ അവള്‍ ആശുപത്രി കിടക്കയില്‍ കിടന്നു വേദന കൊണ്ട് പുളയുന്ന ആ  ഹൃദയഭേദകമായ കാഴ്ച   ഒന്ന് കാണുവാന്‍  പോലും അവനു ശക്തിയുണ്ടായിരുന്നില്ല ...   "ഡോക്ടറോട് എന്നെ ഒന്ന് കൊന്നു തരാന്‍ പറ ഏട്ടാ,  എനിക്കീ വേദന സഹിക്കാന്‍ വയ്യ " എന്നും  പറഞ്ഞു കരഞ്ഞുകൊണ്ട്‌ അവളവന്റെ  നെഞ്ചിലേക്ക്  വീണപ്പോള്‍ മരണത്തിന്റെ മറ്റൊരു മുഖം അവന്‍ കാണുകയായിരുന്നു.  പെട്ടന്ന് വന്ന് കവര്‍ന്നെടുത്തു പോകുന്ന മരണവും ഇഞ്ചിഞ്ചായി  കവര്‍ന്നെടുക്കുന്ന മരണവും അവന്‍ അന്ന് വേര്‍തിരിച്ചറിഞ്ഞു....

തനിക്ക്‌ വേണ്ടപെട്ടവര്‍ മരണത്തിനു കീഴടങ്ങുന്ന  ആ വേദനയാര്‍ന്ന നിമിഷങ്ങള്‍   കാണേണ്ടി വരുന്നതാണ് ഒരാളുടെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ  അവസ്ഥയെന്ന്‌  അവന്‍ തിരിച്ചറിഞ്ഞു.  മരണം വീണ്ടും അവന്‍റെ വീട്ടില്‍ ഒരു കള്ളനെപോലെയെത്തി.   അവന്റെ കൈകളാല്‍ പുണര്‍ന്ന്  അവന്റെ നെഞ്ചോട്‌ ചേര്‍ന്നിരുന്നിരുന്ന അവളെ,  അവനറിയാതെ അവന്റെ കൈക്കുള്ളില്‍ നിന്നു  കവര്‍ന്നെടുത്തുകൊണ്ട്  മരണം കടന്നു കളഞ്ഞു. ഒരു നീര്‍കുമിള പോലെ ആണ് ജീവിതം എന്ന സത്യം അവന്‍ തിരിച്ചറിയുകയായിരുന്നു. എത്ര കാത്തു സൂക്ഷിച്ചാലും ഒരിക്കല്‍ അത് പൊട്ടിപോവുക  തന്നെ ചെയ്യും എന്നവന്‍ അന്ന് മനസിലാക്കി. 

മഴയും വെയിലും വസന്തവും അവന്റെ ജീവിതത്തിലൂടെ പലവട്ടം കടന്നു പോയി. ഒരുപാട് സൂര്യോദയവും  അസ്തമയവും അവന്‍ പിന്നെയും  കണ്ടു. കുട്ടികാലത്ത് എണ്ണ തേച്ച്‌ ഭംഗിയില്‍ ചീകി വെച്ചിരുന്ന അവന്റെ  മുടിയിലെ പകുതിയും പോയിരിക്കുന്നു. ബാക്കിയുള്ളവ  അപ്പൂപ്പന്‍താടി  പോലെ വെളുത്തിരിക്കുന്നു. അവനും മരണത്തെ പുല്‍കാന്‍  കാത്തിരിപ്പ് തുടങ്ങി കഴിഞു.  ആകാശത്തിലെ നക്ഷത്രങ്ങളായ അവന്‍റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേരാന്‍  അവന്‍റെ മനസ്സും തുടിച്ചു.

ആശുപത്രി കിടക്കയില്‍ കിടക്കുന്ന അവന് ചുറ്റും അവന്‍റെ അമ്മയും അച്ഛനും പിന്നെ അവന്റെ പ്രിയപെട്ടവളും  വന്നു നില്‍ക്കുന്നതായി അവന്‍ കണ്ടു. തന്നെ കൂട്ടി കൊണ്ട് പോകാന്‍ വന്നു നില്‍ക്കുന്ന അവരുടെ കൂടെ പോകാന്‍ അവന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.  ഒട്ടും വേദനിപ്പിക്കാതെ മരണം,  അവന്‍റെ ശരീരത്തില്‍ നിന്നും അവന്‍റെ ആത്മാവിനെ അടര്‍ത്തിയെടുത്തു. ഒരു അപ്പൂപ്പന്‍താടി  പറക്കുന്ന പോലെ അവന്‍റെ ജീവന്‍ പറന്നുയര്‍ന്നു.  എല്ലാ ജീവജാലങ്ങളും  പേടിക്കുന്ന ഈ മരണം ഇത്രയും നിസാരമായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അവന് അത്ഭുതമായിരുന്നു. ഒരു ചെറുകാറ്റിലലിഞ്ഞു ചേര്‍ന്നുകൊണ്ട്  അവനും അവന്‍റെ പ്രിയപെട്ടവര്‍ക്കൊപ്പം  ആ നക്ഷത്ര ലോകത്തിലേക്ക് യാത്രയായി.

Monday 17 December 2012

പ്രിയപ്പെട്ട എന്‍റെ മീരക്ക്


വെയിലിനു ചൂടേറി കൊണ്ടിരിക്കുന്നു . ഇന്നലെ രാത്രിയില്‍ ചെറുതായി ചാറിയ മഴ നെല്ലോലകളില്‍ ബാക്കി വെച്ച് പോയ മഴത്തുള്ളികളില്‍ വെയില്‍ മഴവില്ല് തീര്‍ക്കുന്നു . മുറ്റത്തെ മാവില്‍ കെട്ടിയിരിക്കുന്ന ഊഞ്ഞാലില്‍ ഇരുന്നാല്‍ പാടം കാണാം . പാടത്ത് നോക്കിയിരുന്നു ഒരായിരം സ്വപ്നങ്ങള്‍ നെയ്യാം അതുകൊണ്ടാണ് നേരം കിട്ടുമ്പോഴെല്ലാം മീര ഇവടെ വന്നിരിക്കുന്നത് . കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പാടം . പല സമയത്തും പല ഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പാടം . ചിലപ്പോള്‍ പച്ചപ്പട്ടുപോലെയാണെങ്കില്‍ മറ്റൊരിക്കല്‍ ഉണങ്ങി വരണ്ടു .. ചിലപ്പോള്‍ പുഴപോലെ നിറഞ്ഞു കവിഞ്ഞു . ഇപ്പോള്‍ സ്വര്‍ണ നിറമാണ് പാടത്തിനു . പാടവരമ്പത്ത് പക്ഷികളെ ഓടിക്കാന്‍ കോലു കുത്തി അതിന്മേല്‍ വെള്ളത്തുണി കെട്ടിയിരിക്കുന്നു . എങ്കിലും അവയെ ഒന്നും പേടിക്കാതെ ചാഞ്ഞും ചെരിഞ്ഞും ഓരോ കതിര്‍ കൊത്തിക്കൊണ്ട് പോകുന്ന ഏതാനും തത്തകള്‍ . നെല്‍കതിരുകള്‍ക്ക് ചുറ്റും ആകാശത്തും വെയിലിനെ വക വെക്കാതെ പറന്നു നടക്കുന്ന തുമ്പികള്‍ . കൊയ്യാന്‍ പാകമായി നില്‍ക്കുന്ന സ്വര്‍ണ നിറത്തിലുള്ള നെല്‍കതിരുകള്‍ കാറ്റില്‍ മെല്ലെ ആടി കൊണ്ടിരിക്കുന്നു . പാടത്തിനും വീടിനും ഇടക്കുള്ള അതിരില്‍ അവള്‍ നട്ട ചെണ്ട് മല്ലി ചെടികള്‍ നിറയെ മഞ്ഞയും ഓറഞ്ചും പൂക്കള്‍ . പൂക്കള്‍ക്ക് ചുറ്റും തേന്‍ നുകരാന്‍ മല്‍സരിക്കുന്ന പല നിറത്തിലുള്ള ചിത്ര ശലഭങ്ങള്‍ .. ഭാഗ്യം ചെയ്തവര്‍ . അടുത്ത ജന്മത്തില്‍ തന്നെയും ഒരു ചിത്രശലഭമാക്കി മാറ്റണേ എന്ന് ഈശ്വരനോട് മൌനമായി പ്രാര്‍ഥിക്കാന്‍ തുടങ്ങുമ്പോഴാണു മുറ്റത്തു നിന്നും ആരുടെയോ വിളി കേട്ടത് .
"ആരുമില്ലേ ഇവടെ " ആരാ എന്ന് നോക്കാന്‍ മീര എഴുന്നേറ്റ് ചെല്ലുമ്പോഴേക്കും അടുക്കളയില്‍ നിന്നും
" ഓ പോസ്റ്റുമാനായിരുന്നോ , പെന്‍ഷന്‍ വന്നിട്ടുണ്ടോ" എന്ന് ചോദിച്ചു കൊണ്ട് മുത്തശ്ശിയും എത്തി .
"പെന്‍ഷന്‍ അല്ല ഒരു കത്തുണ്ട് .. മീരക്ക് " എന്ന് പറഞ്ഞ് പോസ്റ്റുമാന്‍ കത്തെടുത്തു മീരക്ക് കൊടുത്തു ..
ഇതും അയാളുടെ കത്താണ് .. കവര്‍ കാണുമ്പോഴേ മീരക്കതറിയാം .. അവളുടെ ഇഷ്ട്ടനിറമായ ഇളം നീല കവറാണ് അയാള്‍ അവള്‍ക്കു കത്തയക്കാന്‍ ഉപയോഗിക്കുന്നത് . അയാള്‍ കത്തെഴുതുന്ന കടലാസും ഇളം നീല നിറത്തില്‍ ഉള്ളത് തന്നെ . അല്ലെങ്കിലും വേറെ ആരാണ് അവള്‍ക്കു കത്തെഴുതാന്‍ ഉള്ളത് ..
"ആരാ മീരമോള്‍ക്ക്‌ ഇങ്ങനെ എന്നും കത്തയക്കണേ " മീരയോടായിരുന്നു ചോദ്യമെങ്കിലും അവള്‍ ഉത്തരം കൊടുക്കില്ലാണ് മുത്തശ്ശിക്ക് അറിയാമായിരുന്നതു കൊണ്ടും അവളെ ദേഷ്യത്തിലൊന്നു നോക്കിയിട്ട് മുത്തശ്ശി തന്നെയാണ് അതിനു ഉത്തരം പറഞ്ഞത് .. "അവളുടെ ഒരു കൂട്ടുകാരിയാ, പത്താം ക്ലാസ്സില്‍ ഒരുമിച്ചു പഠിച്ചതാ "
"അല്ല ഒരു പെണ്‍കുട്ടി അല്ലെ അപ്പോള്‍ കത്തൊക്കെ വരുമ്പോള്‍ ആരാന്നു നോക്കണം ഇവടെ ഇപ്പോള്‍ മുത്തശ്ശി മാത്രല്ലേ ഉള്ളു.. ചോദിക്കാനും ശാസിക്കാനും വേറെ ആരും ഇല്ലാത്തതുകൊണ്ട് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത് അല്ലെങ്കില്‍ ചീത്തപ്പേരും നിങ്ങള്‍ക്ക് തന്നെ. വളര്‍ത്തു ദോഷം എന്ന് നാട്ടുകാര് പറയും ."മുത്തശ്ശി മീരയെ ദേഷ്യത്തില്‍ നോക്കുന്നത് കണ്ടു മനഃപൂര്‍വ്വം മുത്തശ്ശിയെ ഒന്ന് ദേഷ്യം കൂട്ടാന്‍ പറഞ്ഞു കൊണ്ട് പോസ്റ്റുമാന്‍ പടിയിറങ്ങി പോയി .
മുത്തശ്ശി വഴക്ക് പറയുന്നതിന് മുന്നേ വേഗം മീര മുറിയിലേക്ക് നടന്നു . പെട്ടന്ന് മുത്തശ്ശി അവളുടെ കയ്യില്‍ പിടിച്ചു വലിച്ചു
"ആരുടെയാ ഈ കത്ത് .. മര്യാദക്ക് പറഞ്ഞോ കുറെ നാളായി ഞാന്‍ ശ്രെദ്ധിക്കുന്നു " മീര ഒന്നും പറയാതെ ഒന്നും കേള്‍ക്കുന്നില്ല എന്ന ഭാവത്തില്‍ ചുവരില്‍ വെച്ചിരിക്കുന്ന വെണ്ണ തിന്നുന്ന ഉണ്ണികണ്ണന്‍റെ ചിത്രത്തില്‍ നോക്കി നിന്നു . അല്ലെങ്കിലും ദേഷ്യത്തില്‍ ചോദിച്ചാല്‍ അവള്‍ ഒരിക്കലും ഉത്തരം കൊടുക്കാറുമില്ല .. എത്രയും വേഗം കത്ത് വായിക്കാനുള്ള ധൃതി ആയിരുന്നു അവളുടെ മുഖത്ത് .
വഴക്ക് പറഞ്ഞത് കൊണ്ടൊന്നും അവള്‍ ഉത്തരം പറയില്ല എന്ന് മുത്തശ്ശിക്ക് അറിയാവുന്നത് കൊണ്ട് മുത്തശ്ശി കരയാന്‍ തുടങ്ങി .. "ആരാ മോളെ ഈ കത്തൊക്കെ അയക്കണേ ന്‍റെ പോന്നു മോള് പറ .. നിനക്ക് ഞാനും എനിക്ക് നീയും അല്ലെ ഉള്ളു , നിനക്ക് എന്തെങ്കിലും പറ്റിയാല്‍ എന്നെ ആയിരിക്കും എല്ലാവരും കുറ്റപ്പെടുത്തുക...നിന്‍റെ അഞ്ചാം വയസ്സില്‍ നിന്നെ എന്‍റെ കയ്യില്‍ ഏല്‍പ്പിച്ചു നിന്‍റെ അച്ഛനും അമ്മയും പോയപ്പോള്‍ മുതല്‍ ഞാനാ നിന്നെ വളര്‍ത്തിയത് .. അന്ന് നിന്‍റെ മുത്തശ്ശനടക്കം എല്ലാവരും എന്നെ കുറ്റപെടുത്തി .. എന്നിട്ടും ആരും പറയുന്നത് കേള്‍ക്കാതെയാ ഞാന്‍ നിന്നെ വളര്‍ത്തിയത്‌ ഇന്ന് നിനക്ക് 22 വയസ്സ് .. ഞാന്‍ പറയാതെ തന്നെ എല്ലാം നിനക്കറിയാം ..ആ നീ ഇങ്ങനെ ആയാല്‍ ഞാന്‍ എന്ത് ചെയ്യും ".. മുത്തശ്ശി മുണ്ടിന്‍റെ തുമ്പ് കൊണ്ട് കണ്ണ് തുടച്ചു .. എന്നിട്ടും അവരുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി കൊണ്ടിരുന്നു .
ഇനി മുത്തശ്ശി കരച്ചില്‍ നിര്‍ത്തില്ലാന്ന് മീരക്ക് മനസ്സിലായി .. ഉമ്മറത്തെ കസേരയില്‍ മുത്തശ്ശിയെ പിടിച്ചിരുത്തി . .കാല്‍ക്കല്‍ അവളും ഇരുന്നു കത്ത് മടിയില്‍ വെച്ച് മുത്തശ്ശിയുടെ കണ്ണീര് തുടച്ചു കൊണ്ട് അവള്‍ പറഞ്ഞു
"എന്‍റെ മുത്തശ്ശി ഒന്നും പേടിക്കണ്ട.മുത്തശ്ശിയുടെ മീര മോള് ഒരു അബദ്ധവും കാണിക്കില്ല .. ഇത് എന്‍റെ ഒരു നല്ല സുഹൃത്താണ് . എന്‍റെ സങ്കടങ്ങള്‍ പറയാതെ തന്നെ അയാള്‍ അറിയുന്നു .. എന്നെ അക്ഷരങ്ങളിലൂടെ സമാധാനിപ്പിക്കുന്നു .. ...
" എങ്കില്‍ നിന്നെ കൂട്ടാന്‍ അയാള്‍ക്ക് വന്നു കൂടെ നിന്നെ ഇഷ്ടമാണെങ്കില്‍ അയാള്‍ക്ക് കല്യാണം കഴിച്ചു കൂടെ .. ഞാന്‍ നടത്തിതരാലോ ആ കല്യാണം. എന്‍റെ കാല ശേഷം നിന്‍റെ കാര്യം ഓര്‍ത്തിട്ടാണ് എനിക്ക് പേടി . " മുത്തശ്ശി പറഞ്ഞു കൊണ്ട് മീരയുടെ മുഖത്തേക്കു നോക്കി .. അവള്‍ മുത്തശ്ശിയുടെ രണ്ടു കവിളിലും തന്‍റെ കൈ ചേര്‍ത്ത് വെച്ച് കൊണ്ട് പറഞ്ഞു
"മുത്തശ്ശി പറഞ്ഞു തരാറുള്ള കഥകളിലെ പോലെ ഒരു വെള്ള കുതിരപുറത്തു അയാള്‍ വരും ഒരു രാജകുമാരനെ പോലെ ... അതുവരെ എന്‍റെ മുത്തശ്ശിക്ക് ഒന്നും വരില്ല അത് വരെ എന്‍റെ ചുന്ദരി കുട്ടി ഈ മീരമോളെയും ഭരിച്ചു കൊണ്ട് റാണിയായി ഇങ്ങനെ വാഴും .. എന്നിട്ട് മുത്തശ്ശിയുടെ കവിളില്‍ ഒരു മുത്തവും കൊടുത്തു "
നിറഞ്ഞു വന്ന കണ്ണീര് മുത്തശ്ശി കാണാതിരിക്കാന്‍ വേഗം തന്നെ അവള്‍ മുറ്റത്തേക്കിറങ്ങി ഊഞ്ഞാലില്‍ പോയി ഇരുന്നു .
ഇത് അയാള്‍ അവള്‍ക്കയക്കുന്ന 11 മത്തെ കത്താണ് .. ആദ്യം അയാളുടെ കത്ത് കിട്ടുന്നത് അവള്‍ ആത്മഹത്യാ ചെയ്യണമെന്നു തീരുമാനിച്ചു നടന്ന ഒരു ദിവസത്തിലാണ് .. സങ്കടങ്ങള്‍ പങ്കു വെക്കാന്‍ അവള്‍ക്കൊരിക്കലും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല . അതുകൊണ്ട് തന്നെ സ്വപ്നങ്ങളും സങ്കടങ്ങളും എല്ലാം മനസ്സില്‍ തന്നെ കുഴിച്ചുമൂടുകയാണ് അവളുടെ പതിവ് .. എന്നാല്‍ ഇന്ന് അവളുടെ ഓരോ കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടാന്‍ അയാളുടെ കത്തുകള്‍ വന്നു തുടങ്ങി .. ആഴചയില്‍ ഒരു കത്തെങ്കിലും അവള്‍ക്കു വന്നിരിക്കും ..
ചിലപ്പോള്‍ അച്ഛന്റെ വാത്സല്ല്യവും ഉപദേശവുമാണ് .. ചിലത് അമ്മയുടെ സ്നേഹവും .. ചില കത്തില്‍ അയാള്‍ അവള്‍ക്കില്ലാതെ പോയ ഏട്ടനാണ് .. ഇടക്കയാള്‍ കാമുകനുമാകുന്നു ..
എല്ലാറ്റിനും അവളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തെങ്കിലും കത്തിലുണ്ടാകും . അവള്‍ പറയാതെ തന്നെ അവളെ പറ്റിയുള്ള കാര്യങ്ങള്‍ അയാള്‍ അറിയുന്നു.. അവളുടെ അച്ഛനും അമ്മയും മരിച്ചത് എയിഡ്സ് മൂലമാണ് എന്നാണു നാട്ടുകാര് പറയുന്നത് അതുകൊണ്ടാണ് അവര്‍ ആത്മഹത്യ ചെയ്തത് പോലും .. പക്ഷെ മുത്തശ്ശി പറയുന്നത് അച്ഛനെന്തോ കടം ഉണ്ടായിരുന്നു എന്നാണു .. സത്യം എന്ത് തന്നെ ആയാലും എല്ലാവരും അവളെ ഒറ്റപെടുത്തി .. സ്കൂളില്‍ കുട്ടികള്‍ അവളോട്‌ മിണ്ടാറില്ലാരുന്നു . അവള്‍ അങ്ങോട്ട്‌ കയറി മിണ്ടിയാല്‍ അവര്‍ പേടിച്ചു മാറി നില്‍ക്കും .. ഒരു ബഞ്ചില്‍ ഒറ്റക്കായിരുന്നു മീര ഇരുന്നിരുന്നത് .. മറ്റു കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു പോലും അവളുടെ ഒപ്പം ഇരുന്നാല്‍ അവര്‍ക്കും അസുഖം വരുമെന്ന് .. എങ്കിലും പഠിക്കാനുള്ള ആഗ്രഹം കൊണ്ടാണ് അവള്‍ ഇപ്പോഴും പഠിക്കുന്നത് . .ഡിഗ്രി ലാസ്റ്റ് പരീക്ഷയുടെ ഹോള്‍ ടിക്കറ്റ് മേടിച്ചു മടങ്ങി വരുമ്പോഴായിരുന്നു . അവള്‍ക്കു ആത്മഹത്യാ ചെയ്യണമെന്നു തോന്നാനുള്ള കാരണം ഉണ്ടായത് .. വീട്ടിലേക്കു മടങ്ങി വരുന്ന ബസില്‍ അവളുടെ നാട്ടിലെ ഒരു വായാടി തള്ളയും ഉണ്ടായിരുന്നു .. മീര കേറിയ സ്റ്റോപ്പിന്റെ പിന്നത്തെ സ്റ്റോപ്പില്‍ നിന്നാണ് ആ തള്ളയും കേറിയത്‌ .. അവള്‍ തള്ളയെ കണ്ടപ്പോഴേ തല താഴ്ത്തി ഇരുന്നു .. പക്ഷെ അപ്പോഴേക്കും തള്ള അവളെ കണ്ടിരുന്നു . അവളുടെ അടുത്തിരുന്ന ചേച്ചിയോട് "എന്ത് കരുതിയ നിങ്ങള്‍ അവളുടെ അടുത്തിരിക്കുന്നതെന്നും അവള്‍ക്കു എയ്ഡ്സ് ആണെന്നും അവളുടെ അച്ഛനും അമ്മയും എയ്ഡ്സ് മൂലമാണ് മരിച്ചതെന്നും ഒക്കെ വിശദീകരിക്കാന്‍ തുടങ്ങി .. " മീരയുടെ അടുത്തിരുന്ന ചേച്ചി പേടിച്ചു എണീറ്റതും അവള്‍ ആകെ തകര്‍ന്നു പോയി ഒന്ന് ഉറക്കെ കരയാന്‍ പോലും പറ്റാതെ .. ആളുകളുടെ നോട്ടം സഹിക്കാന്‍ പറ്റാതെ .. ബസിറങ്ങി ഓടുകയായിരുന്നു . മുത്തശ്ശിയോടൊരിക്കലും ഈ കാര്യം പറയാന്‍ പറ്റില്ല പറഞ്ഞാല്‍ അവളുടെ സങ്കടം കണ്ടാല്‍ കരയുന്നത് കണ്ടാല്‍ മുത്തശ്ശി ഒരുപാട് വേദനിക്കും .. ഒരിക്കല്‍ മുത്തശ്ശിക്ക് നെഞ്ച് വേദന വന്ന് ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞതാണ് .. വേദനിക്കുന്ന കാര്യങ്ങള്‍ പറയരുതെന്ന് ..പിന്നെ ആരോട് ഈ സങ്കടം പറയും .. പെട്ടന്നാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത് .. മരിച്ചാല്‍ ചിലപ്പോള്‍ ആ വേദനയില്‍ മുത്തശ്ശീം ചങ്ക് പൊട്ടി മരിക്കും .. പക്ഷെ ആദ്യം മരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ കാണേണ്ടി വരില്ലല്ലോ എന്നോര്‍ത്താണ് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത് അതിനുള്ള വഴികളും ചിന്തകളുമായി നടക്കുമ്പോഴാണ് അയാളുടെ കത്ത് ആദ്യമായി കിട്ടിയത് ..
അന്ന് ആ കത്തില്‍ ആത്മഹത്യാ തെറ്റാണെന്നും .. മീരക്കൊരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ടെന്നും ... ഒരു കാരണവും ഇല്ലാതെ ഒരാളെയും ഈശ്വരന്‍ ഭൂമിയിലെക്കയിക്കില്ലാന്നും .. അയാള്‍ പറഞ്ഞിരുന്നു .. തിരിച്ചു എഴുതാന്‍ കത്തില്‍ അയാളുടെ അഡ്രെസ്സ് ഇല്ലാരുന്നു . കത്തിന്‍റെ അവസാനത്തില്‍ എന്ന് നിന്‍റെ സ്വന്തം രാജകുമാരന്‍ എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ . എങ്കിലും ഒരു മറുപടി അവള്‍ തയ്യാറാക്കി അന്ന് വന്ന കത്തിന്റെ കൂടെ വെച്ച് .. അതുപോലെ പിന്നീട് വന്ന ഒരു കത്തിലും അയാളുടെ വിലാസം ഇല്ലാരുന്നു .. എങ്കിലും ഓരോ കത്തിനും അവള്‍ മറുപടി എഴുതിയിരുന്നു .. അവള്‍ക്കു പറയാനുള്ളതും അവളുടെ വിശേഷങ്ങളും എല്ലാം അവള്‍ കത്തില്‍ എഴുതുമായിരുന്നു. അയാള്‍ ഒരിക്കലും വായിക്കാത്ത . എന്നാല്‍ അയാള്‍ക്ക് വേണ്ടി അവള്‍ എഴുതുന്ന കത്തുകള്‍ .
അവള്‍ അയാള്‍ക്ക് മറുപടി എഴുതിയിരുന്നത് ഇളം റോസ് നിറത്തിലുള്ള കടലാസിലാണ് .. കാരണം അയാള്‍ക്കിഷ്ട്ടം ആ കളര്‍ ആണെന്നാണ് അവളുടെ വിശ്വാസം ..
ഊഞ്ഞാലില്‍ ഇരുന്നു മെല്ലെ ആദി കൊണ്ട് കത്ത് പൊട്ടിച്ചു വായിക്കാന്‍ തുടങ്ങി
" പ്രിയപ്പെട്ട എന്‍റെ മീരക്ക് ,"
അയാള്‍ അവള്‍ക്കെഴുതിയ കത്തിലെല്ലാം ഇങ്ങനെ ആയിരുന്നു തുടങ്ങിയിരുന്നത്.
" നിനക്കവിടെ സുഖം തന്നെ എന്നറിയാം . മുത്തശ്ശി നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം .. നീയും മുത്തശ്ശിയെ ഒത്തിരി സ്നേഹിക്കുന്നു അത് കൊണ്ടാണല്ലോ മുത്തശ്ശിയെ വെദനിപ്പിക്കാതിരിക്കാന്‍ നീ പലതും മറക്കുന്നതും ..
എനിക്കറിയാം എന്റെ മീര കുട്ടി നല്ല കുട്ടിയാണ് അന്നത്തെ പോലെ മരണത്തെ കുറിച്ചൊന്നും പിന്നീട് ചിന്തിച്ചില്ലല്ലോ .. .. .. മോള് നല്ല പോലെ പഠിക്കണം . മുത്തശ്ശി വളരെ കഷ്ട്ടപെട്ടാണ് എന്‍റെ മോളെ പഠിപ്പിക്കുന്നത്‌ . മുത്തശ്ശിയെ വിഷമിപ്പിക്കരുത് . കുറുമ്പൊന്നും കാട്ടരുത് . കേട്ടോ.. ഒറ്റക്കിരുന്നു ഓരോന്ന് ചിന്തിച്ചു കൂട്ടരുത് .. സങ്കടപെടരുത് .. എപ്പോഴും ഇങ്ങനെ ആലോജിച്ചിരിക്കരുത് .. വെറുതെ ഇരിക്കുമ്പോഴാണ് ഈ മരിക്കാനുള്ള ചിന്തയൊക്കെ വരുന്നേ .. നീ സങ്കടപെടാന്‍ നിനക്ക് അസുഖം ഒന്നും ഇല്ലല്ലോ . നീ മുത്തശ്ശി പറയുന്നത് വിശ്വാസിക്ക് അച്ഛനും അമ്മയും മരിച്ചത് കട ബാധ്യത മൂലമാണ്. അല്ലായിരുന്നെങ്കില്‍ ആ യാത്രയില്‍ നിന്നെയും അവര്‍ കൂട്ടുമായിരുന്നില്ലേ . ഈ ലോകത്ത് മറ്റുള്ളവര്‍ക്ക് ചവിട്ടി മെതിക്കാന്‍ അവര്‍ നിന്നെ വിട്ടിട്ടു പോകുമായിരുന്നോ . പലരും പലതും പറയും അവര്‍ വിദ്യഭ്യാസവും വിവരവും ഇല്ലാത്തവരാണ് .. വിദ്യാഭ്യാസമുള്ള നീ ചിന്തിക്കു. അപ്പോള്‍ എല്ലാം മനസിലാകും ... പരീക്ഷ നന്നായി എഴുതണം . ഈ പരീക്ഷയും കൂടി കഴിഞ്ഞു റിസല്‍ട്ട് വന്നാല്‍ ഒരു നല്ല ജോലിക്ക് ശ്രമിക്കണം . ശ്രമിച്ചാല്‍ കിട്ടാത്തതായി ഒന്നും ഇല്ല. ഇപ്പോള്‍ പരീക്ഷ നാന്നായി എഴുതാന്‍ പ്രാര്‍ഥിക്കുകയും ശ്രമിക്കുകയും ചെയ്യുക . ഇനി എല്ലാം അടുത്ത കത്തില്‍ എഴുതാം
പിന്നെ ഒരു കാര്യം പറയട്ടെ തിങ്കളാഴ്ച കൃഷ്ണന്‍റെ അമ്പലത്തില്‍ പോയപ്പോള്‍ ഉടുത്ത പച്ച ദാവണി ഇല്ലേ അത് നിനക്ക് നല്ല ഭംഗി ഉണ്ടായിരുന്നു.. കേട്ടോ ." അപ്പോള്‍ മീരയുടെ മുഖത്ത് ചെറുതായി ഒരു പുഞ്ചിരി വിരിഞ്ഞു .
എന്ന് നിന്റെ സ്വന്തം
രാജകുമാരന്‍
കത്ത് വായിച്ചു ഒരു നിമിഷം മീര കണ്ണടച്ചിരുന്നു . ഒരു പേരുപോലുമില്ലാതെ അയാള്‍ ഇന്ന് ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു . ഈ കത്തുകള്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കാര്യമാണ് . തോല്‍ക്കും എന്ന് തോന്നുന്ന നിമിഷങ്ങളില്‍ ജീവിതത്തെ ജയിക്കാന്‍ പ്രേരിപ്പ്പിക്കുന്ന ഒന്ന് . പഠിച്ചു ഒരു നല്ല ജോലി നേടണം . മുത്തശ്ശിയേം കൂട്ടി ആരും അറിയാത്ത ഒരു നാട്ടില്‍ പോയി ജീവിക്കണം. അത്രയേ ഉള്ളു ആഗ്രഹം .
ഉച്ചക്ക് മുത്തശ്ശി വന്നു ഉണ്ണാന്‍ വിളിക്കുമ്പോഴും .. മുത്തശ്ശിക്കൊപ്പം ഇരുന്നു ഉണ്ണുമ്പോഴും എല്ലാം ഇനിയുള്ള ജീവിതത്തെ കുറിച്ചായിരുന്നു മീരയുടെ ചിന്ത . പരീക്ഷക്ക്‌ നന്നായി പഠിച്ചു ജയിക്കണം . നല്ല ഒരു ജോലി വേണം . ആരുടെ മുന്നിലും ഇനി തല കുനിക്കാതിരിക്കണം.
ത്രിസന്ധ്യക്ക് കുളിച്ചു വിളിക്ക് വെച്ച് നാമം ജപിക്കുമ്പോള്‍ അയാള്‍ക്കുള്ള മറുപടിയെ കുറിച്ചാണ് ചിന്തിച്ചത്. നാമം ജപിച്ചു കഴിഞ്ഞതിനു ശേഷം മുറിയില്‍ ചെന്ന് അവള്‍ മേശ തുറന്നു റോസ് കടലാസെടുത്തു അയാള്‍ക്കുള്ള മറുപടി തയ്യാറാക്കി ഇന്ന് വന്ന കത്തിനോപ്പം പിന്‍ ചെയ്തു വെച്ചു .. കത്തില്‍ അന്നത്തെ വിശേഷങ്ങള്‍ മുഴുവന്‍ ഉണ്ടായിരുന്നു കത്ത് കിട്ടിയതും .. പാടത്തു കണ്ട തുമ്പികളും ചെണ്ട് മല്ലി പൂക്കളും പൂമ്പാറ്റയും .. മുത്തശി പറഞ്ഞതും. അവളുടെ മറുപടിയും എല്ലാം ..
മറ്റുള്ള കത്തുകളുടെ കൂടെ ആ കത്തുകള്‍ കൂടെ എടുത്തു വെച്ച് അവള്‍ ഒരു നിമിഷം മുത്തശ്ശിയെ ഓര്‍ത്തു . പാവം തന്നെ കൊണ്ട് പോകാന്‍ എന്നോ ഒരു രാജകുമാരന്‍ വരുന്നതും കാത്തിരിക്കുന്നു .
ത്രിസന്ധ്യക്ക് ഒരു പ്രത്യേക നിറവും അന്തരീക്ഷവുമാണ് .. ജീവിതത്തില്‍ ഒറ്റപെട്ടു പോകുന്ന ഒരു മനുഷ്യന്‍റെ മനസ്സ് പോലെ ശൂന്യമായ അന്തരീക്ഷം . ആ അന്തരീക്ഷത്തിലാണ് മേശവലിപ്പില്‍ നിന്ന് അവള്‍ ആ ഇളം നീല കടലാസ്സും കവറും എടുത്തത്‌ .. ഒരു ചെറു പുഞ്ചിരിയോടെ ഇളം നീല കടലാസ്സില്‍ അവള്‍ എഴുതാന്‍ തുടങ്ങി.
"പ്രിയപ്പെട്ട എന്‍റെ മീരക്ക് "